Kerala
ആലപ്പുഴ: കോൺഗ്രസ് തന്നെ മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് നിയുക്ത അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ.
മുഖ്യമന്ത്രി ആരെന്നുള്ള ചർച്ചകൾ കോൺഗ്രസാണ് നടത്തേണ്ടത്. അതാണ് നടക്കുന്നത്. കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ച് ചർച്ചകൾ നടത്തിയാകും മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് പ്രഖ്യാപിക്കുന്നത്.
കേരളത്തിലാകമാനം യുഡിഎഫിന് അനുകൂല തരംഗമുണ്ടായി. ആ തരംഗം അരൂരിലും പ്രതിഫലിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അരൂരിലെ യുഡിഎഫ് നേതാക്കളും പ്രവർത്തകരും എണ്ണയിട്ട യന്ത്രം പോലെയാണ് തുടക്കം മുതൽ പ്രവർത്തിച്ചത്. അതിന്റെ ഫലം കൂടെയാണ് ഈ വിജയമെന്നും അവർ വ്യക്തമാക്കി.
Kerala
ആലപ്പുഴ: പോളിംഗ് സമയം കഴിഞ്ഞ് ബൂത്തില്‍ കയറാന്‍ ശ്രമിച്ചെന്ന പരാതിയിൽ അരൂരിലെ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് പൂച്ചാക്കൽ പോലീസിന്റെ എഫ്ഐആറിൽ പറയുന്നു.
ഷാനിമോള്‍ ഉസ്മാനെ പെരുമ്പളം സര്‍ക്കാര്‍ സൗത്ത് എല്‍പി സ്കൂളിലെ പോളിംഗ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിടാത്തതിനെ ചൊല്ലി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് ഷാനിമോള്‍ ഉസ്മാന് കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. എന്നാൽ പോളിംഗ് സമയം കഴിഞ്ഞതിനാലാണ് ബൂത്തിലേക്ക് കടത്തിവിടാഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
വൈകുന്നേരം 6.30 ഓടെയാണ് ഷാനിമോള്‍ ഉസ്മാന് സ്കൂളിലെത്തിയത്. സമാന പരാതിയിൽ എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: സിപിഎം വനിത മന്ത്രിമാർ കൊടിയുടെ നിറം നോക്കി നിലപാട് പറയുന്നവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. മന്ത്രി ഗണേഷ്കുമാറിനെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ഷാനിമോൾ ഉസ്മാൻ.
ഇടതു മുന്നണിയുടെ കാലത്ത് സ്ത്രീസുരക്ഷ ജലരേഖയാണെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ഗാർഹിക പീഡന ആരോപണം ഉയർന്നുവന്ന സാഹചര്യത്തിൽ മന്ത്രി ഗണേഷ്കുമാറിനെ മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു.
മന്ത്രി ഗണേഷ്കുമാറിന്റെ ഗാർഹിക പീഡനം ഭാര്യ തന്നെ തുറന്നു പറഞ്ഞു. വിഷയത്തിൽ പോലീസ് നടപടി എടുത്തില്ലെന്നും, മുഖ്യമന്ത്രി ഇതിന് മറുപടി പറയണമെന്നും ഷാനിമോൾ ആവശ്യപ്പെട്ടു. പൊതുസമൂഹത്തിന് എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നും ഷാനിമോൾ ഉസ്മാൻ ചോദിക്കുന്നു.
അതേസമയം ആരോപണങ്ങൾക്കൊടുവിൽ ഗണേഷ്കുമാറിനെതിരായ വിവാദം ഒത്തുതീർപ്പിലേക്കെത്തുകയാണ്. ആരോപണം ഉന്നയിച്ച ഭാര്യ ബിന്ദു മേനോനെ വിളിച്ചു മന്ത്രി ക്ഷമാപണം നടത്തിയിരുന്നു. ഇതോടെ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു മേനോൻ രംഗത്തെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: കോൺഗ്രസ് വിടുമെന്ന പ്രചരണങ്ങളിൽ പ്രതികരിച്ച് ഷാനിമോൾ ഉസ്മാൻ. പ്രചരണം അടിസ്ഥാന രഹിതമാണെന്നും മരണം വരെ കോൺഗ്രസ് ആയിരിക്കുമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.
ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേരുമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണം. പ്രചരണത്തിന് പിന്നിൽ സിപിഎം ആണെന്നും പ്രചരണം ദുരുദ്ദേശപരമാണെന്നും ഷാനിമോൾ ഉസ്മാൻ അറിയിച്ചു.
പിതാവിന്റെ മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട് വീട്ടിൽ ആയിരുന്നുവെന്നും കമ്യൂണിസ്റ്റ് കേരള എന്ന പേജിലാണ് പോസ്റ്റ് കണ്ടതെന്നും ഷാനിമോൾ പറയുന്നു. കമ്യൂണിസ്റ്റ് കേരളം അഡ്മിനെതിരെ ഡിജിപിക്ക് പരാതി നൽകിയതായും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
അപമാനകരമായ പോസ്റ്റാണിതെന്നും സിപിഎം പ്രചരണം നടത്തുന്നത് അവരുടെ ഗതികേടാണെന്നും ഷാനിമോൾ ഉസ്മാൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ജംബോ കമ്മിറ്റിക്കു പിന്നാലെ കെപിസിസിക്ക് 17 അംഗ കോർകമ്മിറ്റി കൂടി പ്രഖ്യാപിച്ചു. പ്രവർത്തകസമിതി അംഗങ്ങളായ എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുൾപ്പെട്ട സമിതിയിൽ ഷാനിമോൾ ഉസ്മാനാണു കേരളത്തിൽനിന്നുള്ള ഏക വനിതാ അംഗം.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കണ്‍വീനറായ സമിതിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ്, മുൻ പിസിസി അധ്യക്ഷന്മാരായ കെ. മുരളീധരൻ, വി.എം. സുധീരൻ, എം.എം. ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറന്പിൽ എന്നിവരുമാണ് അംഗങ്ങൾ.
ഉടൻ പ്രാബല്യത്തോടെയാണു കോർ കമ്മിറ്റിക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതെന്ന് സംഘടനാച്ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. ആഴ്ചയിലൊരിക്കൽ കോർ കമ്മിറ്റി യോഗം ചേരാനാണു ഹൈക്കമാൻഡ് നിർദേശം.
കോർ കമ്മിറ്റിയാകും തെരഞ്ഞെടുപ്പുകാലത്ത് പ്രധാന തീരുമാനങ്ങളെടുക്കുക. കൊട്ടിഘോഷിച്ചു മുന്‍പ് തുടങ്ങിയ രാഷട്രീയകാര്യ സമിതിയുടെ അംഗബലം 39 ആയി ഉയർത്തിയതോടെയാണു പ്രായോഗികതയുടെ പേരിൽ പുതിയ കോർ കമ്മിറ്റി രൂപീകരിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയ കോർ കമ്മിറ്റി രൂപീകരണം.
അടുത്തിടെ നടത്തിയ പുനഃസംഘടനയിൽ പ്രഡിഡന്റ്, മൂന്നു വർക്കിംഗ് പ്രസിഡന്റുമാർ, 13 വൈസ് പ്രസിഡന്റുമാർ എന്നിവരോടൊപ്പം 39 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. സെക്രട്ടറിമാരുടെ ജംബോ പട്ടികകൂടി വൈകാതെ പ്രഖ്യാപിക്കുന്നതോടെ കെപിസിസി ഭാരവാഹികളുടെ എണ്ണത്തിൽ പുതിയ റിക്കാർഡാകും.